Cutchi Language Tutorial, Kerala
Face to Face  With M. Amanulla Sait  President - Cutchi Memon Jamath,Trivandrum  -  Interview by Mr.Manzoor Ebrahim - November 2019 Issue

തിരുവനന്തപുരം കച്ചി മേമൻ ജമാത്ത്  പ്രസിഡന്റ് ജനാബ് എം. അമാനുള്ള സേട്ടുമായി മേമൻ ബോലി മാസികയുടെ എഡിറ്റർ ജനാബ് മൻസൂർ ഇബ്രാഹിം സേട്ട് നടത്തിയ അഭിമുഖത്തിൽ നിന്ന്.








താങ്കൾ തിരുവനന്തപുരം കച്ചി മേമൻ ജമാഅത്തിന്റെ പ്രസിഡന്റ് ആയി പ്രവർത്തിക്കാൻ തുടങ്ങിയിട്ട് എത്ര വര്ഷങ്ങളായി ? താങ്കൾ ജമാഅത്തിന്റെ സജീവ പ്രവർത്തകനായതെങ്ങിനെ ? എപ്പോൾ ? ഇതിനെക്കുറിച്ചു രണ്ടു വാക്ക് പറയാൻ താൽപ്പര്യപ്പെടുന്നു.
ജന്മനാ ഞാൻ തിരുവനന്തപുരം സ്വദേശി ആണ്. SSLC വരെ യുള്ള എന്റെ വിദ്യാഭ്യാസം മുരുക്കുംപുഴയിലുള്ള എന്റെ നാനാപയുടെ വീട്ടിൽ താമസിച്ചായിരുന്നു. പ്രീഡിഗ്രി വിദ്യാഭ്യാസം ലയോള കോളേജിലും എഞ്ചിനീയറിംഗ് വിദ്യാഭ്യാസം കൊല്ലം ടി കെ എം എഞ്ചിനീയറിംഗ് കോളേജിലും ആയിരുന്നു. അതിനുശേഷം എനിക്ക് പിഡബ്ല്യൂ ഡി യിൽ ജോലി ലഭിക്കുകയും 1990 ൽ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റം ലഭിച്ചു. അന്നുമുതൽ ഞാൻ തിരുവനന്തപുരം ജമാഅത്തിന്റെ മെമ്പർ ആണ്. 1994 ൽ ജമാഅത്തിന്ടെയും ജമാഅത്തിന്റെ പോഷക സംഘടനയായ  YMCMA യുടെ സെക്രട്ടറി ആവുകയും 2003 വരെ സെക്രട്ടറി ആയി തുടരുകയും ചെയ്തു.2004 ൽ ഞാൻ സർവീസ് ൽ നിന്ന് റിട്ടയർ ചെയ്തു. 2004 മുതൽ 2006 വരെ ജമാഅത് പ്രസിഡന്റ് ആയി തുടരുകയും അതിനുശേഷം YMCMA യുടെ പ്രസിഡന്റ് ആവുകയും തുടർന്ന് വീണ്ടു 2016 മുതൽ ജമാത് പ്രസിഡന്റ് ആയി തുടരുന്നു. ഈ കാലഘട്ടത്തിൽ ജമാഅത്തിന്റെ സജീവ പ്രവത്തകനായി ഞാൻ തുടരുന്നു.

താങ്കളെ സമുദായ സേവനത്തിലേക്കു ആകർഷിച്ച ഘടകങ്ങകൾ എന്തൊക്കെയാണ് ?
ഞാൻ ജമാത്ത് സെക്രട്ടറി ആയി പ്രവർത്തിച്ച കാലഘട്ടത്തിൽ മെമ്പർ മാരുടെ പ്രയാസങ്ങൾ നേരിട്ട് കണ്ടു മനസ്സിലാക്കാൻ എനിക്ക് സാധിച്ചു. ജമാഅത്തിന്റെ ഒരു ഒരു വിഭാഗം ആളുകൾ സാമ്പത്തികമായും ശാരീരികമായും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതായി എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. പലർക്കും സ്വന്തമായി പാർപ്പിടം പോലും ഇല്ലായിരുന്നു. ഇങ്ങനെയുള്ളവരെ സഹായിക്കണമെന്ന് എനിക്ക് തോന്നി.  ഞാൻ സജീവമായി സമുദായ സേവനനത്തിലേക്കിറങ്ങാൻ ഇതാണ് പ്രധാന ഘടകം . 

താങ്കളുടെ നേതൃത്വത്തിൽ ജമാഅത്തിനുവേണ്ടി ചെയ്തിട്ടുള്ള പ്രവർത്തനങ്ങളെക്കുറിച്ചു ചുരുക്കിപ്പറയാമോ ?
ഞാൻ ജമാത്ത്  സെക്രട്ടറി ആയതിനു ശേഷം  ജമാത്തിലെ ബുദ്ധിമുട്ടനുഭവിക്കുന്ന അംഗങ്ങളെ സഹായിക്കുന്നതിന് ഒരു സ്ഥിരവരുമാനം ഉണ്ടാക്കാനുള്ള മാർഗങ്ങളെ കുറിച്ച് ആലോചിച്ചു. ജമാത്തും YMCMA യും കൂടിചേർന്നാലോചിച്ചു YMCMA യുടെ സ്ഥലത്തു ഒരു ഇരു നില കെട്ടിടം കെട്ടി വാടകയ്ക്ക് കൊടുക്കുവാൻ തീരുമാനിച്ചു . അന്നത്തെ ജമാത്തിന്ടെയും YMCMA യുടെ പ്രസിഡന്റ് ആയിരുന്ന ജനാബ് ഖുർഷിദ് സേട്ടിന്റെ നേതൃത്വത്തിൽ YMCMA യുടെ സ്ഥലത്തു 2003 ൽ ഒരു ഇരു നില  കെട്ടിടം പണിയാനും അതിൽനിന്നും കിട്ടുന്ന വരുമാനം സമുദായത്തിലെ കഷ്ടത അനുഭവിക്കുന്നവരുടെ ഉന്നമനത്തിനായി പ്രയോജന പെടുത്താനും തീരുമാനിച്ചു. ഈ സംരംഭത്തിൽ രണ്ടു സംഘടനകളുടെയും എല്ലാ അംഗങ്ങളുടെയും പൂർണ സഹകരണം ഉണ്ടായിരുന്നു. ഈ സംരംഭത്തിൽ ഞങ്ങളെ പ്രോത്സാഹിപ്പിച്ചതും സഹായിച്ചതും മർഹൂം ജനാബ് എ എ സേട്ട് (ജവഹർ നഗർ ) ആയിരുന്നു. അങ്ങനെ പടുത്തുയർത്തിയ ഒരു കെട്ടിടമാണ് അല്ലാമാ  ഇക്ബാൽ മെമ്മോറിയൽ ഹാൾ. ഈ കെട്ടിടത്തിൽ നിന്നും കിട്ടുന്ന വരുമാനം ഉപയോഗിച്ച് വൃദ്ധർക്ക്‌ വാർധക്യ കാല പെൻഷൻ, നിർധനർക്ക് പലവ്യഞ്ജന കിറ്റ് , ആരോഗ്യ പ്രശ്ന മനുഭവിക്കുന്നവർക് മെഡിക്കൽ എയ്ഡ്, പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായം എന്നിവ പോഷക സംഘടനയായ YMCMA യുടെ ഫണ്ടിൽ നിന്ന് കഴിഞ്ഞ 20 വർഷമായി അല്ലാഹുവിന്റെ  അനുഗ്രഹത്താൽ കൊടുത്തു കൊണ്ടിരിക്കുകയാണ്.

തിരുവനന്തപുരം മേമൻ സമുദായം ഇന്ന്  അഭിമുകീകരിക്കുന്ന പ്രശ്നങ്ങകൾ എന്തൊക്കെയാണ് ? 
തിരുവനന്തപുരം മേമൻ സമുദായം ഇന്ന് വലിയ പ്രശ്നങ്ങൾ ഒന്നും അഭിമുഖീകരിക്കുന്നില്ല. 

മേമൻ സമുദായത്തിൽ പ്പെട്ടവരുമായി അടുത്ത് പെരുമാറുന്ന വ്യക്തി എന്ന നിലയിൽ താങ്കളെ അലട്ടുന്ന എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ ? 
സമുദായ അംഗങ്ങൾക്കിടയിൽ  പ്രശ്നങ്ങൾ ഒന്നും ഇല്ല എന്ന് തന്നെ പറയാം.വേറൊരു പ്രശ്നം പറയുകയാണെങ്കിൽ തിരുവനന്തപുരം ജമാത്തിലെ നല്ലവരായ ചില പൂർവ്വികർ മണക്കാട് ജമാൽ പള്ളിക്കെതിർവശം രണ്ടേക്കർ സ്ഥലം ഖബര്സ്ഥാനിനായി മേമൻ സമുദായത്തിന് നൽകിയിരുന്നു. നിർഭാഗ്യവശാൽ മണക്കാട് വലിയ പള്ളി ഭാരവാഹികൾ ഈ സ്ഥലത്തിന്റെ ഒരു ഭാഗം അനർധികൃതമായി കയ്യേറി കാർ പാർക്കിങ്ങിനായി ഉപയോഗിച്ച് വരികയാണ് .ഇതിന്ടെ പേരിൽ വഖഫ് ട്രിബുണലിൽ കേസ് നടന്നുകൊണ്ടിരിക്കുകയാണ് . ജമാത്തിലെ ഏറ്റവും അലട്ടുന്ന പ്രശ്നം ഇതാണ്. 

ഇന്നത്തെ യുവതലമുറ ജമാഅത്തിന്റെ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടാറുണ്ടോ ?
പ്രായഭേദമന്യേ എല്ലാവരും ജമാത്തുമായീ എല്ലാകാര്യങ്ങളിലും സഹകരിക്കുന്നുണ്ട് . ജമാത്തിന്ടെ പോഷക സംഘടനയായ YMCMA യിൽ യുവാക്കൾ സജീവമായി പ്രവർത്തിക്കുന്നുണ്ട്.

സ്വന്തമായി കിടപ്പാടമില്ലാത്ത ധാരാളംപേര് നമ്മുടെ ജമാത്തിൽ ഉണ്ടല്ലോ ? അതിനായി ജമാഅത് എന്തെല്ലാം നടപടികൾ കൈക്കൊണ്ടിട്ടുണ്ട് ? 
സ്വന്തമായീ കിടപ്പാടമില്ലാത്തവർക്കായി ജമാഅത് ഒരു പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ഇതിനായി കല്ലാട്ടുമുക്കിൽ ആദ്യം നാല് സെന്റും പിന്നീട് രണ്ടര സെന്റും ജമാഅത് അംഗങ്ങളിൽ നിന്നും സംഭാവന സ്വരൂപിച്ചു  വാങ്ങുകയും അത് വഖഫ് ചെയ്യുകയും ചെയ്തു. തുടർന്ന് ആദ്യം നാല് അപ്പാർട്മെന്റ്‌കളും പിന്നീട് രണ്ടു അപാർട്മെന്റ് പണിയുകയും അർഹരായ ആറുപേരെ തിരഞ്ഞെടുത്തു താമസത്തിനായി 15 വർഷത്തേക്ക് ചില നിബന്ധനകൾക്കു വിധേയമായി കൈമാറുകയും ചെയ്തു .കൊച്ചി ജമാത്തിന്ടെ മാതൃകയിൽ തന്നെ ആണ് ഇതിനടെയും  നിബന്ധനകൾ വെച്ചിട്ടുള്ളത്. അടുത്ത വർഷവും ഇതേ പ്രവൃത്തി തുടെരണം എന്നാണ് ജമാത്തിന്ടെ ആലോചന .

വിദ്യാസമ്പന്നരായ യുവതീയുവാക്കൾക്ക് ഒരു വരുമാന മാർഗം കണ്ടത്തുവാൻ ജമാഅത്തിന്റെ ഭാഗത്തുനിന്നും എന്തെങ്കിലും സംരംഭങ്ങൾ ആരംഭിക്കുവാൻ ഉദ്ദേശ്യമുണ്ടോ ? 
ഇതുവരെ അങ്ങിനെ ഒരാലോചന ഇല്ല. ഭാവിയിൽ അങ്ങിനെ ചെയ്യാൻ സാഹചര്യം ഉണ്ടായാൽ അന്നേരം ആലോചിക്കാം.

വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം എന്നീ മേഖലകളിൽ ജമാഅത് മെമ്പർമാരുടെ ഉന്നമനത്തിനായി താങ്കളുടെ നേതൃത്വത്തിൽ ഉള്ള ഭരണ സമിതിക്കു എന്തൊക്കെ ചെയ്യാൻ കഴിഞ്ഞു എന്ന് പറയാമോ ? 
അർഹരായ വിദ്യാർത്ഥി  വിദ്യാർഥിനികൾക്ക് നഴ്സറി മുതൽ പത്താം ക്ലാസ്  വരെ പഠിക്കുന്നതിനുള്ള പുസ്തക സാമഗ്രഹികൾ നൽകുന്നുണ്ട്. അതുകൂടാതെ എസ് എസ് എൽ സി , പ്ലസ് ടൂ വിജയികൾക്ക് ജമാത്തിന്ടെയും വൈ എം സി എം എ യുടെയും വക ക്യാഷ് പ്രൈസ് , സമ്മാനങ്ങൾ എന്നിവ നൽകുന്നുണ്ട് . കോളേജ് വിദ്യാഭ്യാസത്തിനും പ്രൊഫഷണൽ കോഴ്സ് കൾക്കും ധന സഹായം നൽകുന്നുണ്ട്. തൊഴിൽ മേഖലയിൽ സ്വയം തൊഴിൽ കണ്ടെത്തുവാൻ സഹായിക്കുന്നുണ്ട്. ഉദാഹരണമായി, ഓട്ടോ റിക്ഷ , ചെറുകിട വ്യവസായം മുതലായവയ്‌ക്കായി ധന സഹായം ചെയ്യാറുണ്ട് .സക്കാത്തിൽ നിന്നും കിട്ടുന്ന പണം ഇതിനായി വിനിയോഗിക്കാറുണ്ട് . ചികിത്സാസഹായം വേണ്ടവർക്ക് അത് എത്തിക്കാറുണ്ട്. മെഡിക്കൽ എയ്ഡ് എല്ലാ മാസവും അർഹരായവർക്ക് എത്തിക്കാറുണ്ട്. 

താങ്കളുടെ വ്യക്തി പരമായ ജീവിതത്തെ ക്കുറിച്ചു അറിയുവാൻ ആഗ്രഹമുണ്ട് . അതിന്നെക്കുറിച്ചു രണ്ടു വാക് പറയാമോ?
ഞാൻ കൊല്ലം ജോനകപ്പുറം താമസംമർഹൂം ഈസാ സേട്ടിന്റെ മകൻ മുഹമ്മദ് ഹസ്സൻ ഈസ സേട്ടിന്റെ മൂത്ത മകനാണ്. എന്റെ ഭാര്യ ആലപ്പുഴ മർഹൂം ഇസ്മായിൽ സേട്ടിന്റെ മൂത്ത  മകൾ രഹ്‌ന ബായ് ആണ്.എനിക്ക് മൂന്ന് മക്കൾ- മൂന്ന് പേരും എഞ്ചിനീർ മാരാണ്. മൂത്തമകൾ അസ്‌മിൻ ഇപ്പോൾ അബുദാബിയിലും രണ്ടാമത്തെ മകൾ അൻസീൻ ബെംഗളൂരു മാണ് താമസം. മകൻ അനീഷ് മുഹമ്മദ് ഇപ്പോൾ എയർ ഇന്ത്യ യിൽ എഞ്ചിനീർ ആയീ മുംബൈയിൽ ജോലി നോക്കുന്നു. മരുമകൾ നൗറീൻ ബായ്. .ഞാൻ തിരുവനന്തപുരം കേന്ദ്ര മായി പ്രവർത്തിക്കുന്ന മുസ്ലിം അസോസിയേഷനിൽ  സജീവ പ്രവർത്തകനാണ്. ഇപ്പോൾ മുസ്ലിം അസോസിയേഷൻ വൈസ് പ്രസിഡന്റ് ആണ് .

Interview by Mr.Manzoor Ebrahim


A Magazine for the Cutchi Memon Community of Kerala
SPONSORER